പി വി അന്‍വര്‍ എം എല്‍ എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എ ഡി ജി പി മൊഴി നല്‍കി


തനിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എം എല്‍ എക്ക് പിന്നില്‍ ബാഹ്യശക്തികളാണെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ഡി ജി പിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും അജിത് കുമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം.


പി വി അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ മൊഴി ഡി ജി പി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്തു. ഐ ജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും എ ഡി ജി പി മൊഴി നല്‍കിയതായാണ് വിവരം. സ്വകാര്യ സന്ദര്‍ശനമെന്ന് അജിത് കുമാര്‍ നേരത്തെ മുഖ്യമന്ത്രിക്ക്നല്‍കിയ വിശദീകരണം ആവര്‍ത്തിച്ചതായാണ് സൂചന.


അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തസാഹചര്യത്തില്‍ സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാമെന്നാണ് അദ്ദേഹം മൊഴിനല്‍കിയത് എന്നാണ് അറിയുന്നത്.



Sharing is Caring