പി.എന്‍.ബി തട്ടിപ്പ്: കെ.എസ്.ആര്‍.ടി,​സിയുടെ ദീര്‍ഘകാല വായ്പ അനിശ്ചിതത്വത്തിലായി

തിരുവനന്തപുരം: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ അംഗമായ പഞ്ചാബ് നാഷണല്‍ ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദീര്‍ഘകാല വായ്പ നല്‍കുന്ന പദ്ധതി അനിശ്ചിതത്വത്തിലായി. എസ്.ബി.ഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3000 കോടിയാണ് കെ.എസ്.ആര്‍.ടി.സി വായ്പ എടുക്കുന്നത്. ഇതില്‍ 750 കോടിയാണ് പി.എന്‍.ബിയുടെ വിഹിതം.

വജ്രവ്യാപാരി നീരവ് മോദി 11,​000 കോടിയുടെ തട്ടിപ്പ് നടത്തിയതോടെ ഈ തുക അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസും മറ്റ് കാര്യങ്ങളും ഉള്ളതിനാല്‍ പണമിടപാട് നടത്തുന്നതിന് ബാങ്ക് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രതിസ​ന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാദ്ധ്യതകളും ഒരൊറ്റ വായ്പയ്ക്ക് കീഴിലാകുമെന്നായിരുന്നു കരുതിയിരുന്നത്. ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുകയും ചെയ്യുമായിരുന്നു. ഈ മാസമാദ്യം വായ്പാതുക കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇടിത്തീപോലെ പണമിടപാട് ബാങ്ക് നിയന്ത്രിച്ചത്. കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ്.ബി.ഐ ആയതിനാല്‍ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പി.എന്‍.ബി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,​ ബാങ്കുമായി ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *