ജോഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കതെിരെ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത് മാത്രമല്ല ഇന്ത്യയെ ആശങ്കപ്പെടുത്തിയത്. ഇന്ത്യയുടെ വജ്രായുധങ്ങളായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ദക്ഷിണാഫ്രിക്ക ഫലപ്രദമായി അനായാസം നേരിട്ടത് കൂടിയാണ്.ഇരുവരും ചേര്‍ന്നെറിഞ്ഞ 69 പന്തില്‍ 119 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. എന്നാല്‍ തങ്ങള്‍ക്ക് തലവേദയായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും അനായാസം കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചതിന് പിന്നില്‍ ഒരു ഇന്ത്യയ്ക്കാരനുണ്ട്. മധ്യപ്രദേശ് മുന്‍ രഞ്ജി താരം അജയ് രാജ്പുതിനാണ് ഈ ഇന്ത്യന്‍ താരം’.കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോഹ്നാസ്ബര്‍ഗ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അജയിനെ ദക്ഷിണാഫ്രിക്കക്കായി നെറ്റ്സില്‍ പന്തെറിയാന്‍ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും റിസ്റ്റ് സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ ഇരുവരെയും മികച്ച രീതിയില്‍ നേരിടുകയായിരുന്നു. ജോഹ്നാസ്ബര്‍ഗ് ക്രിക്കറ്റ് ക്ലബ്ബ് ചെയര്‍മാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അജയ് ദക്ഷിണാഫ്രിക്കയ്ക്കായി നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയത്.

കുല്‍ദീപും ചാഹലും പന്തെറിയുന്നതുപോലെ വായുവില്‍ വേഗം കുറച്ചാണ് അജയ് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞുകൊടുത്തത്. കൂടുതല്‍ ഫ്ലൈറ്റും ടേണും ലഭിക്കുന്ന രീതിയില്‍ താനെറിഞ്ഞ പന്തുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ നെറ്റ്സില്‍ കഠിന പരിശീലനമാണ് നടത്തിയതെന്ന് അജയ് പറയുന്നു.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചാഹലിനും കുല്‍ദീപിനും മുന്നില്‍ കറങ്ങിവീണ ദക്ഷിണാഫ്രിക്ക പിങ്ക് ഏകദിനത്തില്‍ ഇരുവരെയും അടിച്ചുപറത്തിയിരുന്നു. ഇടിമിന്നല്‍ പലതവണ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ജീവന്‍ നിലനിര്‍ത്തി.













