പിടിവിടാതെ കോവിഡ്; രാജ്യത്ത് മരണം 4,710; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 60000 എത്തുന്നു


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പിടിമുറുക്കുകയാണ്. 1,65,235 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,746 പേര്‍ ചികിത്സയിലുണ്ട്. 70,786 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ചത് മരിച്ചത് 4,710 പേരാണ്. ഇന്നലെ മാത്രം 176 പേര്‍ മരിച്ചു. 7,228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 2,598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയര്‍ന്നു. 38,948 പേര്‍ ചികിത്സയില്‍. 18,616 പേര്‍ മുക്തരായി. ഇന്നലെ മാത്രം 85 പേര്‍ മരിച്ചു. ആകെ മരണം 19,82.


ലോക്ഡൗണ്‍ ഉളവുകള്‍ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നാണ് വിലയിരുത്തല്‍. മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിങ്ങളില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതിലാണുള്ളത്. ഇവയുള്‍പ്പെടെ 13 നഗരങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരും മുന്‍സിപ്പല്‍ കമ്മിഷണര്‍മാരും കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവയാണ് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തത്.


രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നഗരങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ കൂടുതല്‍ തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേരളത്തിലും രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്.



Sharing is Caring