പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക് : മന്ത്രി. കെ. രാജു


കൊല്ലം:പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച്‌ പാലുത്പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഈ മാസം 22, 23 തീയതികളിലായി ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക പാര്‍ലമെന്റിന് മുന്നോടിയായി വെളിയം ക്ഷീരസംഘത്തില്‍ നടന്ന അതിജീവനയാനം പ്രചാരണയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.


ക്ഷീരമേഖലയില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണ്. പെന്‍ഷനുകള്‍ മുടങ്ങാതെ വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് 90000 രൂപ വരെ നഷ്ടപരിഹാരം നല്‍കി.ഡൊണേറ്റ് കൗ കൂട്ടായ്മയിലൂടെ പ്രളയബാധിത പ്രദേശങ്ങളിലെ 160 ഓളം കര്‍ഷകര്‍ക്ക് പശുക്കളെ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു. ക്ഷീര മേഖലയുടെ വളര്‍ച്ചയ്ക്ക് ദിശാബോധം നല്‍കുന്നതിനായി കേരളത്തിലെ 3600-ഓളം ക്ഷീരസംഘ പ്രതിനിധികള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനമാണ് സംസ്ഥാന ക്ഷീരകാര്‍ഷിക പാര്‍ലമെന്റ്.


ക്ഷീരസംഘങ്ങള്‍ വഴി തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് സമ്മേളനത്തില്‍ വിഷയാവതരണം നടത്താനുള്ള അവസരമുണ്ടാകും.
വെളിയം ക്ഷീരസംഘം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പി. അയിഷപോറ്റി എം.എല്‍.എ അധ്യക്ഷയായി. ഉദ്ഘാടനത്തോടനുബന്ധിച്ചു വിവിധ ക്ഷീരസംഘങ്ങള്‍ക്ക് ലാബ് ശാക്തീകരണം, വൈക്കോല്‍ വിതരണം, പ്രളയാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് പശു യൂണിറ്റ്, കാലിത്തൊഴുത്ത് നവീകരണം എന്നിവയ്ക്കുള്ള ധനസഹായവും വിതരണം ചെയ്തു.

കൊട്ടാരക്കര ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ കെ.പി. ഗീത, ക്ഷീര വകുപ്പ് ഡയറക്ടര്‍ എബ്രഹാം റ്റി. ജോസഫ്, മുന്‍ എം.എല്‍.എ യും കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ എന്‍. രാജന്‍, ക്ഷീരകാര്‍ഷിക ക്ഷേമനിധി ബോര്‍ഡ് മെമ്ബര്‍ ബി. ഷാജഹാന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ബി. മധു, വെളിയം ഗ്രാമപഞ്ചായത്ത് മെമ്ബര്‍ ജെ. അനുരൂപ്, വെളിയം ക്ഷീരസംഘം പ്രസിഡന്റ് ജി. മോഹന്‍പിള്ള, ക്ഷീരവികസന-മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Sharing is Caring