പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേട്;ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്‌ക്കെതിരെ നാളെ മുതല്‍ എല്‍ഡിഎഫ് സത്യാഗ്രഹം

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടിനെതിരെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കളമശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്.അഴിമതിയില്‍ പങ്കുവഹിച്ച മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനര്‍നിര്‍മാണത്തിന്റെ ചിലവ് ഇബ്രാഹിംകുഞ്ഞില്‍നിന്ന് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ നാളെ മുതല്‍ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും. ഈ ആവശ്യമുന്നയിച്ച്‌ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് സത്യഗ്രഹം. രാവിലെ പത്തുമുതല്‍ ഉച്ചയക്ക് ഒന്നുവരെയാണ് സമരം. നാളെ രാവിലെ പത്തിന്, പാലാരിവട്ടം മേല്‍പ്പാലത്തില്‍ സമര്‍പ്പിക്കാനുള്ള റീത്തുകളുമായി കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകല്‍ മാര്‍ച്ച്‌ നടത്തും. പാലാരിവട്ടം ജംങ്ഷനില്‍ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. അനിശ്ചിതകാല സമരത്തിനിടയില്‍ കുന്നുകരയില്‍നിന്ന് പാലാരിവട്ടത്തേക്ക് ലോങ്മാര്‍ച്ച്‌ നടത്തും.

യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നിരവധി പാലങ്ങളിലെ അഴിമതി പുറത്ത് വരാനാരംഭിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് പെരിയാറിന് കുറുകെ ഏഴുകോടി രൂപ അടങ്കല്‍ വരുന്ന നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ 17 കോടിയാക്കി ഉയര്‍ത്തി കരാറുകാരന് നല്‍കിയത്, കുണ്ടന്നൂര്‍ നെട്ടൂര്‍ പാലം നിര്‍മാണത്തിനിടയ്ക്ക് തകര്‍ന്നത്, ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയത്, അത്താണി പറവൂര്‍ റോഡ് 12 കോടി മുടക്കി പുനര്‍നിര്‍മിച്ച ശേഷം അതേ റോഡ് മറ്റൊരു പേരില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച്‌ വെട്ടിപ്പ് നടത്താന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍, കണക്കന്‍കടവ് സ്ലൂയിസ് കം ബ്രിഡ്ജ് തുടങ്ങി ഡസന്‍ കണക്കിന് റോഡുകളും പാലങ്ങളും നിര്‍മിച്ചതുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും ഇബ്രാഹിംകുഞ്ഞിന്റെ അവിഹിത സ്വത്തുക്കളെക്കുറിച്ചും ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *