പാപ്പനംകോട്ട് സി.പി.എം- ബി.ജെ.പിസംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്


പാപ്പനംകോട്ട് വീണ്ടും സി.പി.എം -ആര്‍.എസ്.എസ് സംഘട്ടനം. നേമം എസ്.ഐ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്.വിശ്വംഭരന്‍ റോഡില്‍ പട്ടാരത്തില്‍ ക്ഷേത്രപരിസരത്ത് ഞായറാഴ്ച രാത്രി ഒമ്ബതു മണിയോടാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തനിടെ തലയ്ക്ക് സാരമായി പരിക്കേറ്റ നേമം എസ്.ഐ കെ.ശ്യാമിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ അഖിലേഷ്(27), സുമേഷ് കുമാര്‍(38), അരുണ്‍കുമാര്‍(24)എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.സി.പി.എം പ്രവര്‍ത്തകനായ ഷെമീറിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദിവസങ്ങള്‍ക്ക് മുമ്ബ് പാപ്പനംകോട്ട് കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലത്തെ സംഘട്ടനം. പട്ടാരത്തില്‍ ക്ഷേത്രത്തിലെ വിളക്കെടുപ്പു ദിവസമായിരുന്നതിനാല്‍ ഇന്നലെ പ്രദേശത്ത് വന്‍ജനക്കൂട്ടമായിരുന്നു. ഒമ്ബതുമണിയോടെ ഇരു വിഭാഗവും തമ്മില്‍ കല്ലേറോടെയാണ് സംഘര്‍ഷം തുടങ്ങിയത്.


ഇരുഭാഗവും ആള്‍ക്കാരെ കൂട്ടി വീണ്ടും ഏറ്റുമുട്ടലായി. നേമം, കരമന സ്റ്രേഷനുകളില്‍ നിന്ന് വന്‍ പൊലീസ് സംഘമെത്തിയെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് നേമം എസ്.ഐക്ക് തലയ്ക്ക് പരിക്കേറ്റത്. ഇതിന് പരിസരത്തുള്ള പുന്നമൂട് ക്ഷേത്രപരിസരത്തേക്കും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.



Sharing is Caring