പരിശീലനം തുടങ്ങും മുമ്പെ രാജിവെച്ച് ചാമിന്ദ വാസ്; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നാടകീയ രംഗങ്ങള്‍

ശ്രീലങ്കന്‍ ബൗളിങ് പരിശീലക സ്ഥാനം രാജിവെച്ച് ചാമിന്ദ വാസ്. സ്ഥാനം ഏറ്റെടുത്ത് വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പെയാണ് ചാമിന്ദ വാസ് അപ്രതീക്ഷിതമായി രാജിവെച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാമിന്ദ വാസിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കാനായില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടും ഇപ്പോള്‍ സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കുകയാണ്, ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇടപെടേണ്ട രീതിയിലല്ല വാസ് പെരുമാറിയതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് വ്യക്തമാക്കുന്നു.

ആസ്‌ട്രേലിയന്‍ കോച്ച് ഡേവിഡ് സാകെറിന് പകരമാണ് വാസിനെ നിയമിച്ചിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളാലായിരുന്നു ഡേവിഡ് സാകറെ രാജിവെച്ചത്. മാര്‍ച്ച്‌ നാലിനാണ്‌ വിന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്‌.മൂന്ന്‌ വീതം ട്വന്റി20യും ഏകദിനങ്ങളും രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയുമാണു ലങ്ക വിന്‍ഡീസില്‍ കളിക്കുക. 2009ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് വാസിനെ പുതിയ ദൗത്യമേല്‍പിക്കുന്നത്.

111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് 47കാരനായ വാസിന്റെ സമ്പാദ്യം. 322 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 400 വിക്കറ്റും സ്വന്തം പേരിലെഴുതി. 19 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ലോക ക്രിക്കറ്റില്‍ ശക്തമായ സാന്നിധ്യമാവാന്‍ അടുത്തിടെയായി ശ്രീലങ്കയ്ക്കാവുന്നില്ല. സംഗക്കാര, ജയവര്‍ധനെ തുടങ്ങിയവര്‍ വിരമിച്ചതിന് ശേഷം മികച്ചൊരു കളിക്കാരനെ വാര്‍ത്തെടുക്കാന്‍ ലങ്കന്‍ ടീമിന് ഇനിയും ആയിട്ടില്ല. ഒരു പിടി യുവതാരങ്ങള്‍ ടീമിലുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ആര്‍ക്കുമാവാത്തതാണ് ലങ്കന്‍ ടീമിനെ പിന്നോട്ടടിപ്പിക്കുന്നത്. വാസിന്റെ വരവോടെ ബൗളിങ് യൂണിറ്റ് മികച്ചതാക്കാമെന്നാണ് ലങ്കന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും തെറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *