ആലപ്പുഴ : ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മൽസരയിനത്തിൽ 16 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 63 ജലയാനങ്ങളാണ്മാറ്റുരയ്ക്കുക. ആറു ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന പ്രദർശന മൽസരവുമുണ്ടാകും. ഇത്തവണ രാവിലെ 11.30 മുതൽ ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങളും രണ്ടര മുതൽ ഫൈനൽ മൽസരങ്ങളുമാണു നടക്കുക. അഞ്ചു മണിയോടെ മൽസരങ്ങൾ പൂർത്തിയാക്കും.ആലപ്പുഴ നഗരത്തിലും ജലോൽസവ വേദിയിലും കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂർണമായും ക്ലോസ്ഡ് സർക്യൂട്ട് ടിവി
ക്യാമറനിരീക്ഷണത്തിലായിരിക്കും.വിദേശ വിനോദസഞ്ചാരികൾക്കു നെഹ്റു ട്രോഫി ജലോൽസവം കാണാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ദൂരദർശനിലും ആകാശവാണിയിലും തൽസമയ സംപ്രേഷണം ഉണ്ടാകും. നെഹ്റു ട്രോഫി ജലോൽസവത്തിൽ പങ്കെടുക്കുന്ന തുഴച്ചിൽക്കാർക്കും കാണികൾക്കും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള നടപടികൾ സ്വീകരിച്ചതായി ജലോൽസവ കമ്മിറ്റി ചെയർമാൻ കൂടിയായ കലക്ടർ എൻ. പത്മകുമാർ, സബ് കലക്ടർ ഡി. ബാലമുരളി, ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ എന്നിവർ അറിയിച്ചു.ജലോൽസവം കാണാൻ ടിക്കറ്റുകൾ ഓൺലൈനിലും തിരഞ്ഞെടുത്ത സർക്കാർ ഓഫിസുകളിലും ലഭ്യമാണ്.