നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയാണു കണ്ടുകെട്ടിയത്. വളരെ അപൂര്‍വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറുള്ളൂ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎല്‍എ) പ്രകാരമായിരുന്നു നടപടി.

നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണു വായ്പാതട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍. ന്യൂയോര്‍ക്കില്‍ നീരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോങ്ങിലുള്ള 22.69 കോടിവിലമതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫ്‌ളാറ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്‌ളാറ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയിട്ടുള്ളത്.

നീരവ് മോദിയുടെ ഇന്ത്യയിലേയും വിദേശത്തേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആരംഭിച്ചത് സെപ്റ്റംബറിലാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് നീരവ് മോദി. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *