നിരാഹാര സമരം; മേധാ പട്കറെ അറസ്റ്റ് ചെയ്തു


ചിക്കാല്‍ഡയിലെ സര്‍ദാര്‍ സരോവര്‍ പ്രൊജക്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരാഹാര സമരത്തിലുള്ള നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറെ പൊലിസ് അറസ്റ്റെ ചെയ്തു. 12 ദിവസമായി ഇവര്‍ നിരാഹാരമിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്.


കൂടെ സമരത്തിലുണ്ടായിരുന്ന അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് മേധാ പട്കര്‍ പറഞ്ഞത്.


”കഴിഞ്ഞ 12 ദിവസമായി അക്രമരഹിതമായി സമരം ചെയ്തുവരികയായിരുന്ന എന്നെയും 11 പേരെയും മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് ചെയ്തിരിക്കുന്നത് നരേന്ദ്ര മോദി, ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരുകളാണ്. ഇത്തരത്തില്‍ ശക്തി ഉപയോഗിക്കുന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്നത്തെ കൊല്ലുന്നതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” -മേധാ പട്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

നര്‍മ്മദാ തീരത്തെ ജനങ്ങള്‍ ജൂലൈ 31 ന് മുമ്പ് സര്‍ക്കാര്‍ തയ്യാറാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവുമുപേക്ഷിച്ച് മാറണം എന്ന മധ്യപ്രദേശ് ഗവ. നിര്‍ദേശത്തിനെതിരെയാണ് മേധാ പട്കറുടെ നിരാഹാര സമരം ആരംഭിച്ചത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ കൂരകളാണ് ഇവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.



Sharing is Caring