ചലച്ചിത്രതാരവും കര്‍ണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള എംപിയുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്നായിരുന്നു ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ സന്ദർശിച്ചവരെല്ലാം ഉടനടി പരിശോധന നടത്തണമെന്നും സുമലത അഭ്യർത്ഥിച്ചിട്ടുണ്ട്. ജൂണ്‍ 29ന് സുമലത കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ് നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.