ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപിയും, കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍ ; പിസി ജോര്‍ജ്


ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സി.പി.എം നേതാവിന്റെ മകനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നതെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു.


ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സി.പി.എമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.

മാത്രമല്ല, സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. നിരവധി പേര്‍ക്ക് അദ്ദേഹം വീട് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്. എട്ടു ലക്ഷം വരെ വിലമതിക്കുന്ന വീടുകളാണ് നല്‍കിയത്. ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ദിലീപിനു പുറമെ ഇപ്പോള്‍ പൊലിസ് നാദിര്‍ഷയെയും ഭീഷണിപെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഈ കേസിന്റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Sharing is Caring