തോമസ് ചാണ്ടിക്ക് തിരിച്ചടി; സ്റ്റോപ്പ് മെമ്മോ നടപ്പാക്കണമെന്ന് ഹൈക്കോടതി


മാര്‍ത്താണ്ഡം കായല്‍ നികത്തുന്നത് തടയണമെന്നും സ്‌റ്റോപ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി. റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്ന് കോടതി കേസ് പരിഗണിച്ചത്.
സ്റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തഹസില്‍ദാറുടെ നിര്‍ദ്ദേശത്തില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നികത്തിയ മണ്ണ് എടുത്തുമാറ്റണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പത്തുദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടറോട് കോടതി നിര്‍ദ്ദേശിച്ചു.
തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ എം.എല്‍.എ സ്ഥാനമടക്കം രാജിവെക്കാമെന്നായിരുന്നു നിയമസഭയിലും മാധ്യമങ്ങള്‍ക്കു മുന്നിലും പറഞ്ഞത്. നേരത്തെ മന്ത്രി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വില്ലേജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടി ഭൂമി കയ്യേറിയതെന്ന് കണ്ടെത്തിയത്.
മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യു വകുപ്പ് ഉറപ്പുവരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനു ശേഷം കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. നികത്തിയ ഭൂമിയില്‍ ഇട്ടിട്ടുള്ള മണ്ണ് എടുത്തുമാറ്റണം എന്നതടക്കമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനാണ് 10 ദിവസത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനും അവസരം നല്‍കും.




Sharing is Caring