തൃത്താലയിൽ കളത്തിലിറക്കുന്ന സിപിഎം സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചാരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. രജനീകാന്തിന്റെ കാലാ സിനിമയുടെ ബിജിഎം നൽകിയാണ് രാജേഷിന്റെ വീഡിയോ നിർമിച്ചിട്ടുള്ളത്. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നതാണ് വീഡിയോ.
മികച്ച പാർലമെന്റേറിയൻ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വീഡിയോയുടെ അവസാനമുണ്ട്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന എൽഡിഎഫിന്റെ പ്രചാരണ വാക്കുംകോൺഗ്രസ് യുവനേതാവ് വിടി ബൽറാമിനെ തളയ്ക്കാനാണ് സിപിഎം ഇത്തവണ ജില്ലയിലെ തന്നെ പ്രധാന നേതാവായ എംബി രാജേഷിനെ മണ്ഡലത്തില്‍ കളത്തിലിറങ്ങുന്നത്. സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കിിട്ടില്ല എങ്കിലും ബൽറാം തന്നെയാകും ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. രണ്ടു പേരുടെയും സ്ഥാനാർത്ഥിത്വത്തിലൂടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി ഇത്തവണ തൃത്താല മാറും.
തുടർച്ചയായ മൂന്നാം തവണയാണ് ബൽറാം തൃത്താലയിൽ അങ്കത്തിനിറങ്ങുന്നത്. 2011ൽ സിപിഎം സ്ഥാനാർത്ഥി പി മമ്മിക്കുട്ടി, 2016ൽ സുബൈദ ഇസ്ഹാക് എന്നിവരെയാണ് ബൽറാം തോൽപ്പിച്ചത്. 2011ൽ 3197 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ 2016ൽ അത് 10,547 ആയി വർധിപ്പിക്കാൻ കോൺഗ്രസ് നേതാവിനായി.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തിനെതിരെ നിരന്തര വിമർശനമുന്നയിക്കുന്ന ബൽറാമിനെ എന്തു വില കൊടുത്തും തോൽപ്പിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ ഇടതുപക്ഷം കളത്തിലിറക്കുന്നതും അതുകൊണ്ടു തന്നെ.