ഹരിതയ്ക്കെതിരായ ലീഗ് നേതൃത്വത്തിൻറെ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെയും രൂക്ഷവിമർശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണ്. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടത് ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്.
പി കെ നവാസിനെ എതിർക്കുന്ന എംഎസ്എഫിലെ ഒരു പ്രബല വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാർട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ടു പോകരുത് എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരിതയുടെ പരാതി കൈകാര്യം ചെയ്ത രീതിയ്ക്കകത്തും പ്രശ്നമുണ്ട്. പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നു എന്ന വിമർശനവും കത്തിലുണ്ട്.