താഴത്തങ്ങാടി കൊലപാതകം: ബന്ധു കസ്‌റ്റഡിയില്‍


കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ ആക്രമണത്തിനിരയായ ദമ്ബതികളുടെ അടുത്ത ബന്ധു കസ്‌റ്റഡിയില്‍. കുമരകം സ്വദേശിയാണ്‌ പിടിയിലായത്‌. ഇന്ന്‌ അറസ്‌റ്റുണ്ടായേക്കും. സാമ്ബത്തിക തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ്‌.
കഴിഞ്ഞ തിങ്കളാഴ്‌ച താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ (60)യെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ്‌ മുഹമ്മദ്‌ സാലി (65) തലയ്‌ക്കടിയേറ്റു ഗുരുതരവസ്‌ഥയിലാകുകയും ചെയ്‌ത കേസിലാണു രണ്ടുദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവ്‌.
കൊലപാതകശേഷം വീട്ടില്‍നിന്ന്‌ കാണാതായ ഇവരുടെ കാര്‍ ജില്ലാ അതിര്‍ത്തിക്കു സമീപമുള്ള പെട്രോള്‍ പമ്ബില്‍നിന്ന്‌ ഇന്ധനം നിറച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ സംബന്ധിച്ചു സൂചന ലഭിച്ചത്‌. കാര്‍ സംബന്ധിച്ച വ്യക്‌തമായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്‌. സാമ്ബത്തിക തര്‍ക്കമാണു കൊലയിലേക്കു നയിച്ചത്‌ എന്നതിനും പോലീസിനു തെളിവു ലഭിച്ചു. എന്നാല്‍, കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല.
വീട്ടില്‍നിന്നു മോഷ്‌ടിച്ച കാര്‍ കുമരകം ഭാഗം വഴി കടന്നുപോകുന്നതായുള്ള ദൃശ്യത്തിന്റെ അടിസ്‌ഥാനത്തില്‍ സമീപ ജില്ലകളിലേക്ക്‌ പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കുടുംബവുമായി അടുപ്പമുള്ളവര്‍ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടു കൃത്യം നടത്തിയിരിക്കാമെന്ന നിഗമനത്തിലാണു അന്വേഷണവും മുന്നോട്ടു പോയത്‌. കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ ചോദ്യവും ചെയ്‌തിരുന്നു. പ്രദേശത്തെ പണമിടപാടുകാര്‍, ചിട്ടിക്കാര്‍ എന്നിവരെയും പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. സംഭവദിവസവും തലേന്നു രാത്രിയുമായി താഴത്തങ്ങാടി ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടായിരുന്ന ആയിരത്തോളം മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.




Sharing is Caring