താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈ പനവേലില്‍


മലപ്പുറം:താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈ പനവേലില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുംബൈ പനവേലിലെ ബ്യൂട്ടിപാര്‍ലറില്‍ വിദ്യാര്‍ത്ഥിനികള്‍ എത്തിയതിന്റെയും ഇവിടെനിന്ന് മുടി മുറിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മുംബൈയില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയത്.
പൊലീസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താനായി മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ ഇരുവരും മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയതായാണ് വിവരം ലഭിച്ചിട്ടുള്ളത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ട് പെണ്‍കുട്ടികളും മുംബൈയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


കാണാതാകുന്നതിന് മുന്‍പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണ്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് കാണാതായത്.വിദ്യാര്‍ത്ഥിനികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. താനൂര്‍ ദേവധാര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. കുട്ടികള്‍ പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.




Sharing is Caring