ഡെപ്യൂട്ടി കലക്ടറെ അവഹേളിച്ച എം.എല്‍എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്‍


തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയെ പരസ്യമായി അധിക്ഷേപിച്ച സികെ ഹരീന്ദ്രന്‍ എം.എല്‍.എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ ഇക്കാര്യം എം.എല്‍.എയെ ഫോണില്‍ വിളിച്ച് അറിയിയിച്ചു. കലക്ടറോട് സംസാരിച്ച വാക്കുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയേയും അവര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.


പ്രകോപിതരായി നിന്ന ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുന്നതായിരുന്നു കലക്ടറുടെ നിലപാടെന്നായിരുന്ന എം.എല്‍.എയുടെ വാദം.ഈ സാഹചര്യത്തില്‍ രംഗം ശാന്തമാക്കുന്നതിന് വേണ്ടിയാണ് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്നും എംഎല്‍എ വിശദീകരിച്ചു.


എന്നാല്‍, എത്ര പ്രകോപനം ഉണ്ടായാലും ഉപയോഗിക്കേണ്ട വാക്കുകളല്ല എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന്‍ മറുപടി നല്‍കി. എം.എല്‍.എ നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ജോസഫൈന്‍ മുന്നറിയിപ്പു നല്‍കി.

സംഭവം ഉണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടില്ലന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.



Sharing is Caring