ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു


സാന്‍ഫ്രാന്‍സിസ്‌കോ: 2020ല്‍ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടതോ ആയ രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.


ഇന്റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയിലൂടെ ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ദശലക്ഷങ്ങളുടെ ജീവിതത്തെയാണ് അത് ബാധിക്കുകയെന്നും ജാക് ഡോര്‍സെ ട്വീറ്റ് ചെയ്തു. നവംബര്‍ പകുതിയോടെ പുതിയ നിമയത്തെ കുറിച്ച്‌ ലോകവ്യാപകമായി അറിയിപ്പുണ്ടാകും എന്നാണ് വിവരം. നവംബര്‍ അവസാനത്തോടെ ഇത് നിലവില്‍ വരും. അതേസമയം ട്വിറ്ററിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.




Sharing is Caring