ട്രംപുമായുള്ള വഴിവിട്ട ബന്ധം പറയാതിരിക്കാന്‍ തന്ന പണം തിരിച്ചുകൊടുക്കാമെന്ന് പോണ്‍താരം


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ തയ്യാറാക്കിയ കരാറിന്റെ ഭാഗമായി വാങ്ങിയ തുക തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് പോണ്‍താരം സ്റ്റോമി ഡാനിയല്‍സ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാനാണ് 1.3 ലക്ഷം ഡോളറിന്റെ കരാര്‍ ഉണ്ടാക്കിയത്. ഈ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്.കരാര്‍ പുറത്തുവന്നതോടെ ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയില്‍ നിന്നാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ട്രംപും കോഹനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.


പ്രസിഡന്റ് ട്രംപുമായി ബന്ധപ്പെട്ട് സ്റ്റിഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റോമി ഡാനിയേല്‍സിന്റെ കൈയിലുള്ള വീഡിയോകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കാനോ പാടില്ല എന്നാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. പണം തിരിച്ചു നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. അതോടെ ട്രംപിനെതിരെ പുറത്തു പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.


2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധത്തെ കുറിച്ച്‌ എ ബി സി ന്യൂസുമായി സംസാരിക്കാന്‍ സ്റ്റെഫാനി തയ്യാറായി. ദീര്‍ഘകാലം ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച്‌ കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ക്ലിഫോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു.



Sharing is Caring