ഞാന്‍ വരുന്നില്ല, എനിക്ക് ജനങ്ങളുടെ സുരക്ഷയാണ് വലുത് സണ്ണി ലിയോണ്‍


താ ന്‍ ബെംഗളൂരുവില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. സണ്ണി പങ്കെടുക്കുന്നതിനെതിരെ കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സണ്ണി പ്രതികരണവുമായി രംഗത്ത് വന്നത്.


‘എന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ പോലീസിന് ഉറപ്പു നല്‍കാനാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എനിക്കും എന്റെ സംഘത്തിനും പുതുവര്‍ഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കാരണം ജനങ്ങളുടെ സുരക്ഷയാണ് എനിക്ക് ഏറ്റവും വലുത്. അതുകൊണ്ട് ഞാന്‍ ബെംഗളൂരുവിലേക്ക് വരുന്നില്ല, എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍’.


സണ്ണി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്ബര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സണ്ണിക്ക് അനുമതി നല്‍കുന്നത് കന്നട സംസ്‌കാരത്തിന് എതിരാണെന്നാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢിയും അഭിപ്രായപ്പെട്ടിരുന്നു. സണ്ണിയുടെ പരിപാടിക്ക് ജനം എതിരാണ്. പുതുവര്‍ഷത്തില്‍ കന്നട സംസ്‌കാരത്തോടും പാരമ്ബര്യത്തോടും ചേര്‍ന്നു നില്‍ക്കുന്ന പരിപാടികളാണ് സംഘാടകര്‍ നടത്തേണ്ടത് രാമലിംഗ റെഡ്ഢി പറഞ്ഞു.

ദ ടൈം ക്രിയേഷന്‍സാണ് പരിപാടിയുടെ സംഘാടകര്‍. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്നായിരുന്നു പരിപാടിയുടെ പേര്. കോടിക്കണക്കിന് രൂപയാണ് ദ ടൈം ക്രിയേഷന്‍സ് പരിപാടിയുടെ പേരില്‍ ഇപ്പോള്‍ തന്നെ ചെലവാക്കിയിരിക്കുന്നത്.



Sharing is Caring