ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചവരില്‍ 69 ശതമാനം പേര്‍ക്കും പ്രമേഹം

തിരുവനന്തപുരം: ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പാണ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരിലേറെയും പുരുഷന്‍മാരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ജൂലായില്‍ നടന്ന 63 മരണങ്ങള്‍ ഓഡിറ്റ് ചെയ്‌തതില്‍ 51 പേരുടെ മരണമാണ് കൊവിഡ് മരണമായി കണക്കാക്കിയിട്ടുള്ളത്. കൊവിഡിന്റെ തീവ്ര വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 865 വെന്റിലേറ്ററുകള്‍ പുതിയതായി വാങ്ങി. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെയാണിത്. ആംബുലന്‍സുകളിലടക്കം ഓക്സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവില്‍ ഏറെയും 64 വയസ് മുതല്‍ 85 വയസ് വരെയുള്ളവരാണ്. മരിച്ച ആളുകളിലെ ഏറ്റവും കുറഞ്ഞ പ്രായം 28 ആണ്. മരിച്ചവരില്‍ 35 ശതമാനം പുരുഷന്മാരാണ്. 16 ശതമാനമാണ് സ്ത്രീകള്‍. 13 പേര്‍ മരിച്ച എറണാകുളം ജില്ലയിലാണ് ജൂലായില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നിരിക്കുന്നത്. തൊട്ടുപിന്നില്‍ എട്ട് പേര്‍ മരിച്ച തിരുവനന്തപുരമാണ്.

കൊവിഡ് മരണങ്ങളില്‍ കൊവിഡ് ബാധ മാത്രം ഉണ്ടായിരുന്നവര്‍ 6 ശതമാനം മാത്രമാണ്. മരിച്ചവരില്‍ 65 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും 69ശതമാനം പേര്‍ക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തി. മരിച്ചവരില്‍ 12 ശതമാനം പേര്‍ക്ക് അര്‍ബുദം ഉണ്ടായിരുന്നതായും ഡെത്ത് ഓ‌ഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *