ജമ്മു കശ്മീരില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, ആറു പേര്‍ക്ക് പരുക്കേറ്റു


ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ധര്‍മാരിയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍് രണ്ടു മരണം. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രജീന്ദര്‍ സിങ് റാണയും മകനുമാണ് മരിച്ചത്. രജീന്ദര്‍ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകള്‍ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.


ധര്‍മാരിയില്‍ നിന്ന് പട്യാനിലേക്ക് കുടുംബം പോകുകയായിരുന്നു. സലൂഖ് ഇഖ്തര്‍ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രജീന്ദര്‍ സിങ് റാണയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഗുരുതരമായി പരുക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.




Sharing is Caring