ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പാക് തീവ്രവാദ സംഘടന 30 ചാവേറുകളെ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ചാവേറുകളെ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള 30 ചാവേറുകളെ പാക്‌ ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച്‌ ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിന്‍റെ നേതൃത്വത്തിലാണ് ഈ തയ്യാറെടുപ്പുകളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ പാകിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യ പ്രത്യാക്രമണം നടത്തിയ ബാലാകോട്ടിലെ ജയ്‍ഷെ മുഹമ്മദ് ക്യാമ്ബ് റൗഫിന്‍റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഭാവല്‍പൂര്‍, സിയാല്‍കോട്ട് പ്രദേശങ്ങളില്‍ നിന്നും സംഘത്തിലേക്ക് നിരവധി ആളുകളെ ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.


തീവ്രവാദവിരുദ്ധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം മദ്രസകളില്‍ കൂടിയാണ് സംഘത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നത്. ഭവല്‍പൂരിലേയും ജാംറൂദിലേയും കേന്ദ്രങ്ങളില്‍ കശ്മീരില്‍ ജിഹാദിനൊരുങ്ങാന്‍ നിര്‍ദേശം നല്‍കിയതായും,സൂദ് അസര്‍ സഹോദരന്മാരായ റൗഫ് അസ്ഗറിനും തല്‍ഹ സെയ്ഫിനും ജയ്ഷെ മുഹമ്മദ് സംഘടനയുടെ ചുമതല കൈമാറിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ മഞ്ഞ് വീഴ്ച തുടങ്ങുന്നതോടെ ഭീകരര്‍ ആക്രമണം തുടങ്ങുമെന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

അതേസമയം പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്ന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ എന്നാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്‍റെ പുതിയ പേരെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്.



Sharing is Caring