ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം.പി രംഗത്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം.പിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമായ പ്രിയങ്ക ചതുര്‍വേദിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ ജനാധിപത്യത്തിന്‍റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം.
”ബില്ലുകൾ ഓർഡിനൻസുകളിലൂടെ അവതരിപ്പിക്കുന്നു, വിശദമായ ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതെയും സെലക്ഷൻ കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തിന്റെ ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകൾ പാസാക്കി. നാളെ അവ തൊഴിൽ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്‍റെ ക്ഷേത്രം മുതൽ ജനാധിപത്യത്തിന്‍റെ മ്യൂസിയം വരെ” പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.ഏറെ വിവാദമായ കാർഷിക ബില്ലുകൾ ഉൾപ്പെടെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ ചെവിക്കൊള്ളാതെ ബി.ജെ.പി ഭരണകൂടം ഏകപക്ഷീയമായി പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് സഭ തടസപ്പെട്ടു. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ലോക്സഭ നടപടികളും ബഹിഷ്കരിച്ചു.