ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
എംപിമാര്‍ക്ക് ബില്ലുകൊണ്ടുവരാനുള്ള അവസരമാണ് സ്വകാര്യ ബില്ലവതരണം ഒഴിവാക്കിയതിലൂടെ നിഷേധിക്കപ്പെടുന്നത്. അംഗങ്ങള്‍ക്ക് പൊതുപ്രാധാന്യമുള്ള കാര്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള സമയമായ സീറോ അവറും വെട്ടിക്കുറച്ചു. സീറോ അവര്‍ 30 മിനിറ്റായി ചുരുക്കി. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.
ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒഴിവുകഴിവായിട്ടാണ് പകര്‍ച്ചവ്യാധി ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രെയിന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് സമ്മേളനം.
വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് വാരാന്ത്യ ദിനങ്ങളിലും അവധിയില്ലാതെ തുടര്‍ച്ചയായാണ് സഭാ സമ്മേളനം നടത്തുന്നത്. സമ്മേളന കാലയളവിനിടെ എംപിമാര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്കും മറ്റും തിരിച്ചുപോകുന്നത് തടഞ്ഞ് രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നടപടി.
ഇടവേളകളില്ലാതെ 18 ദിവസമാണ് സഭ ചേരുന്നത്. രാവിലേയും ഉച്ചയ്ക്ക് ശേഷവും രണ്ട് സെക്ഷനുകളിലായി ദിവസേന നാല് മണിക്കൂറാണ് ഇരുസഭകളും ചേരുക. സാമൂഹിക അകലം പാലിക്കാന്‍ എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടാകും.
രാജ്യസഭയിലേയും ലോക്സഭയിലേയും ചേമ്ബറുകളിലും ഗാലറികളിലും എംപിമാര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കും. അംഗങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സൗകര്യാര്‍ഥം ചേമ്ബറുകളില് നാല് വലിയ ഡിസ്പ്ലേ സ്ക്രീനുകളും ഗാലറികളില്‍ ആറ് ചെറിയ ഡിസ്പ്ലേ സ്ക്രീനുകളും ഓഡിയോ സംവിധാനങ്ങളും മറ്റും സ്ഥാപിക്കും.