ചൈനയുടെ സൈനിക പരേഡില്‍ കിം ജോങ് ഉനും വ്‌ളാഡിമിര്‍ പുടിനും പങ്കെടുക്കും


ചൈനയുടെ സൈനിക പരേഡില്‍ നോര്‍ത്ത് കൊറിയ ഭരണാധികാരി കിം ജോങ് ഉനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പങ്കെടുക്കും. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിനെ സൂചിപ്പിച്ച് കൊണ്ട് നടക്കുന്ന പരേഡിലാണ് ഇരു നേതാക്കളും പങ്കെടുക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സെപ്തംബര്‍ മൂന്നിനാണ് ബെയ്ജിംഗില്‍ വിജയദിന പരേഡ് നടക്കുന്നത്.


26 ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് സഹ വിദേശകാര്യ മന്ത്രി ഹോങ് ലെയ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ദക്ഷണി കൊറിയയുടെ സ്പീക്കര്‍ വൂ വൊന്‍-ഷിക് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുക്കും.


വിജയ ദിന പരേഡിലൂടെ ചൈനയുടെ വളരുന്ന സൈനിക ശക്തിയും ചൈനയും റഷ്യയും തമ്മിലുള്ള നയതന്ത്ര ഐക്യദാര്‍ഢ്യം കാണിക്കലുമാണ് ചൈനയുടെ ലക്ഷ്യം. ടിയാന്‍മെന്‍ സ്‌ക്വയറില്‍ പതിനായിരക്കണക്കിന് സൈനികരാണ് പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ സൈനിക പരേഡായിരിക്കും ചൈനയില്‍ നടക്കുകയെന്നാണ് കരുതുന്നത്. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും.



Sharing is Caring