ചൈനക്കായ് പാകിസ്ഥാന്‍; ഇന്ത്യക്കെതിരെ നേപ്പാളിന് സഹായ ഹസ്തവുമായി ഇമ്രാന്‍ ഖാന്‍


ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്ക് സഹായത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നേപ്പാള്‍ ഭരണപക്ഷപാര്‍ട്ടിയായ നേപ്പാള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിലവില്‍ തനിക്കെതിരായ കലഹത്തിന് കാരണം ഇന്ത്യയും രാജ്യത്തെ ചില രാഷ്ട്രീയപ്രവര്‍ത്തകരുമാണെന്നായിരുന്നു ഒലിയുടെ ആരോപണം. തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുള‌ള നേപ്പാളിന്റെ ബന്ധം വഷളായിരുന്നു. സ്വന്തം പാര്‍ട്ടിയിലും വിവിധ വിഷയങ്ങളാല്‍ പ്രതിരോധത്തിലായ ഒലി ഇതിനെ തുടര്‍ന്ന് കൂടുതല്‍ പരുങ്ങലിലായി.


ശര്‍മ്മ ഒലിയോട് രാജിവയ്ക്കാന്‍ പാര്‍ട്ടി നേതാവും മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയുമായ പ്രചണ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ്


പ്രചണ്ഡക്ക് സഹായവുമായി ഇമ്രാന്‍ ഖാന്‍ സമീപിക്കുന്നത്.

നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തോട് ഒലിയുമായി ഫോണില്‍ ബന്ധപ്പെടാനുള‌ള സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായുള‌ള പ്രശ്‌നങ്ങള്‍ തന്നെയാകും ചര്‍ച്ചയാകുക. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത് ഇന്ത്യയാണെന്ന് ഒലി ആരോപിക്കുന്നത് പോലെ കറാച്ചിയിലെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലുണ്ടായ സ്‌ഫോടനത്തിന് കാരണം ഇന്ത്യയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ചൈനയുമായി ഇന്ത്യയുടെ ബന്ധം വഷളായിരിക്കുന്ന സമയത്ത് നിലവില്‍ ചൈനയുടെ ആശ്രിതരായ ഈ രണ്ട് രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലെ ചര്‍ച്ച സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

കടുത്ത രാജ്യസ്‌നേഹ വികാരം ആളികത്തിച്ച്‌ പാര്‍ട്ടിയില്‍ പ്രതിരോധത്തിലായ തന്റെ ഇമേജ് തിരികെ പിടിക്കാനാണ് ഒലി ശ്രമിച്ചത്. അതിലൂടെ പാര്‍ട്ടിയിലെ തന്റെ എതിരാളികളെ പിന്നിലാക്കാനും. നേപ്പാളിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ തുല്യ ശക്തരാണ് ശര്‍മ്മ ഒലിയും പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹലും. ഒലി പ്രധാനമന്ത്രി പദത്തിലെത്താന്‍ ചൈന ചെലുത്തിയ സ്വാധീനം ഒലിയുടെ വലിയ ചൈനീസ് വിധേയത്വം തുറന്ന് കാട്ടുന്നുണ്ട്.



Sharing is Caring