ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തുടരും; കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം തുടരുന്നു


ചെങ്ങന്നൂര്‍: സൈന്യത്തിന്റെ പ്രവര്‍ത്തനം വരുംദിവസങ്ങളിലും ചെങ്ങന്നൂരില്‍ തുടരും. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തുകൊണ്ടുവരും. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് അടുത്ത ദൗത്യം. രക്ഷാപ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ഹേമന്ത് രാജ് പറഞ്ഞു.


അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറി വരികയാണെങ്കിലും കുട്ടനാട്ടിലെ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇവിടെ ഏതാണ്ട് പതിനായിരം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ആരും തന്നെ അപകടാവസ്ഥയിലല്ല. നാലായിരത്തോളം പേര്‍ എടത്വ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഹൗസ്ബോട്ടുകളില്‍ അഭയം തേടിയവരുമുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ കുട്ടനാട്ടില്‍ നിന്നു മാത്രം 1.80.000 പേരെയാണ് ഒഴിപ്പിച്ചത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമാകുന്നത് കുട്ടനാടിനെ ആശങ്കയിലാക്കുകയാണ്. ഇന്നലെ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നു.


കുട്ടനാട്ടില്‍ 200 ഹൗസ് ബോട്ടുകള്‍, 100 മോട്ടോര്‍ ബോട്ടുകള്‍, 50തോളം സ്പീഡ് ബോട്ടുകള്‍, നാല് ജങ്കാര്‍, ബാര്‍ജ്, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പത്തനംതിട്ട ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം. കുറച്ച്‌ പേരെ മാത്രമെ ഇനി രക്ഷപ്പെടുത്താനുള്ളൂവെന്ന് അത് ഇന്നത്തോടെ പൂര്‍ത്തിയാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വൈദ്യുതി,​ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന.

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആകെയുള്ള വിലയിരുത്തല്‍ മന്ത്രിസഭായോത്തില്‍ ഉണ്ടാകും. പുനരധിവാസം അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാന്‍ ഇന്ന് വൈകിട്ട് നാലിന് സര്‍വകക്ഷി യോഗവും ചേരുന്നുണ്ട്.



Sharing is Caring