ചുരിദാറിട്ടതിൻ്റെ പേരിൽ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്


കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞു വെച്ചതിനാണ് കേസ്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്‌കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറിൽ പറയുന്നു.സംഭവത്തില്‍ അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു.


സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപികമാര്‍ ചുരിദാര്‍ ഇടുന്നത് വിലക്കാനാകില്ലെന്നും അതിന് വിരുദ്ധമായാണ് മാനേജര്‍ പ്രവര്‍ത്തിച്ചതെന്നുമാണ് പരാതി.നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപികയായ സിന്ധു എസ് നായര്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ ഒരു എച്ച്‌എമ്മിനെ തടയുമെന്ന് പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്ക് മുന്നില്‍ നേരിട്ട അനുഭവം മാനസികമായി തളര്‍ത്തിയെന്നും അധ്യാപിക പറഞ്ഞു.കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം.


പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറന്നില്ല. ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിര്‍ദ്ദേശമെന്നായിരുന്ന ജീവനക്കാരന്റെ മറുപടി. കുട്ടികള്‍ക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു.പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാര്‍

ചുരിദാര്‍ ധരിച്ച്‌ വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയും തടയാന്‍ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയില്‍ നിന്നു മൊഴിയെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Sharing is Caring