ചന്ദ്രയാന്‍ 2 പദ്ധതി പരാജയമല്ല :സിഗ്നല്‍ ലഭിക്കാതെ തുടരുമ്ബോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരം തന്നെ,ചന്ദ്രനെ ചുറ്റി ഓര്‍ബിറ്റര്‍, പ്രതീക്ഷ പുലര്‍ത്തി ശാസ്ത്രജ്ഞര്‍


ബെംഗളൂരു: രാജ്യം അഭിമാന നേട്ടത്തിന് അരികെ നില്‍ക്കുമ്ബോഴാണ് ആശങ്കയുടെ നിഴല്‍ പടര്‍ത്തി വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ഇതോടെ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശുഭ പ്രതീക്ഷകള്‍ കൈവിടേണ്ട എന്നുള്ള സൂചനകളാണ് നല്‍കുന്നത്. വിക്രം ലാന്‍ഡറിന്റെ സിഗ്നല്‍ ലഭിക്കാതെ തുടരുമ്ബോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരം തന്നെയാണെന്നാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്.


ചന്ദ്രയാന്‍ ദൗത്യത്തില്‍റെ 5 ശതമാനം മാത്രമാണ് നഷ്ടമായത്. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ളതും ചന്ദ്രനില്‍ നിന്നും നിര്‍ണയ വിവരങ്ങള്‍ ശേഖരിക്കാന്‍ നിശ്ചയപ്പെട്ടിരുന്നതുമായ പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു ചന്ദ്രയാന്‍ 2 പദ്ധതി. വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായതോടെ വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവറില്‍ നിന്നുമുള്ള വിവരങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ പ്രവര്‍ത്തന ക്ഷമമാണ്.ഒരു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധി.


തുടര്‍ ഗവേഷണങ്ങളില്‍ സഹായകരമാകുന്ന നിര്‍ണായ ചിത്രങ്ങള്‍ എടുക്കാന്‍ ഓര്‍ബിറ്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡറിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സാധിക്കുന്ന ചിത്രങ്ങളെടുക്കാനും ഓര്‍ബിറ്ററിന് കഴിയുമെന്നാണ് ബഹിരാകാശ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ടത്.ബാഹുബലി എന്ന് വിളിക്കുന്ന ജിഎസ്‌എല്‍വി മാര്‍ക്ക് 3യിലായിരുന്നു ചന്ദ്രയാന്‍ 2വിന്റെ യാത്ര.

5 ഘട്ടമായി ഭ്രമണപദം ഉയര്‍ത്തിയാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണ പദത്തില്‍ എത്തുന്നത്. റഫ് ബ്രേക്കിംഗ പൂര്‍ത്തിയായി ഫൈന്‍ ബ്രേക്കിംഗ് ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും ചന്ദ്രയാന്‍ യാത്ര തുടങ്ങിയത്.



Sharing is Caring