ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ‘ ബഡ്ഡി ഡൈവ്’ പരീക്ഷിച്ചേക്കും

വടക്കന്‍ തായ്ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ‘ബഡ്ഡി ഡൈവ്’ (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാസംഘത്തിലുള്ള അമേരിക്കന്‍ മുങ്ങല്‍ വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചത്. ബഡ്ഡി ഡൈവര്‍ക്കൊപ്പം ഓക്‌സിജന്‍ സിലണ്ടറുമായി മറ്റൊരു ഡൈവറുമുണ്ടാകും.

കുട്ടികളെ മഴക്കാലം കഴിഞ്ഞുമാത്രം ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അതിന് നാലുമാസംവരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ അളവ് കുറയുന്നതിനാല്‍ പെട്ടെന്നുതന്നെ പുതിയ വഴി കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. അതു കൊണ്ടാണ് ബഡ്ഡി ഡൈവ് രീതി പരീക്ഷിക്കൊരുങ്ങുന്നത്.

അതേസമയം കുട്ടികളെ ഉടന്‍ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുഹയില്‍ ഓക്‌സിജന്‍ അളവ് കുറയുന്ന സാഹചര്യത്തില്‍ കുട്ടികളെ എത്രയും പെട്ടന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായികരുന്നു അധികൃതര്‍. കുട്ടികളെ പുറത്തെത്തിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്. എന്നാല്‍ എപ്പോള്‍ പുറത്തത്തിക്കാന്‍ സാധിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് ചിയാങ് റായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.

ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. 10 ദിവസത്തിനുശേഷം ബ്രിട്ടീഷ് മുങ്ങല്‍രക്ഷാവിദഗ്ധരാണ് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സംഘത്തെ സുരക്ഷിതമായി കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടന്നുവരുന്നത്.കുട്ടികള്‍ക്ക് ഭക്ഷണവും ഓക്‌സിജനും മരുന്നും എത്തിച്ചു. ഗുഹയിലെ വെള്ളം പമ്ബുചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

ഗുഹയ്ക്കകത്തേക്ക് മലമുകളില്‍ നിന്ന് മറ്റൊരു മാര്‍ഗമുണ്ടാക്കി കുട്ടികളെ രക്ഷപ്പെടുത്താനാവുമോ എന്നും ആലോചിക്കുന്നുണ്ട്. ഇതിനായി ഉപകരണങ്ങളും മറ്റും മലമുകളില്‍ എത്തിച്ചു. എന്നാല്‍ കുട്ടികളെ രക്ഷിച്ചെടുക്കാന്‍തക്ക വ്യാസത്തില്‍ തുരങ്കമുണ്ടാക്കല്‍ ഏറെ ദുര്‍ഘടം പിടിച്ചതാണെന്നും അതിന് ഏറെനാള്‍ വേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ഇപ്പോള്‍ ഉള്ളത് താരതമ്യേന വിസ്താരം കുറഞ്ഞ സ്ഥലത്താണ്. അതിനാല്‍ ആ നീക്കം വളരെ ബുദ്ധിമുട്ടാണെന്ന് ബ്രിട്ടീഷ് കേവ് റെസ്‌ക്യു കൗണ്‍സില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *