ഗായികയെ ബലാത്സംഗം ചെയ്തെന്ന പരാതി: യു.പി എംഎല്‍എക്കും മകനുമെതിരെ കേസ്

ഗായികയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഉത്തർപ്രദേശ്​ എം‌.എൽ‌.എ വിജയ് മിശ്രക്കും മകനും ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ എംഎല്‍എയാണ് വിജയ് മിശ്ര. മറ്റൊരു കേസില്‍ ജയിലിലായ വിജയ് മിശ്രക്കെതിരെ ഗായികയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതി തെളിവായി വീഡിയോ ക്ലിപ്പുകളും മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

2014ൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വിജയ് മിശ്ര തന്നെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്തെന്നുമാണ് പരാതിയെന്ന് ഭദോഹി എസ്.പി രാംബദന്‍ സിങ് പറഞ്ഞു. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തി. 2015ൽ വരാണാസിയിലെ ഒരു ഹോട്ടലിൽ വച്ചും വിജയ് മിശ്ര ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം മിശ്ര മകനോടും ബന്ധുവിനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടു. തിരികെ വീട്ടിലേക്ക് എത്തിക്കും മുന്‍പ് ഇരുവരും ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.

നിലവില്‍ ഭൂമി കയ്യേറ്റ കേസില്‍ ജയിലിലാണ് വിജയ് മിശ്ര. സെപ്തംബറില്‍ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റിലായ വിജയ് മിശ്ര ആഗ്ര ജയിലിലാണ്. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതെന്ന് ഗായിക പറഞ്ഞു. അയാള്‍ അധികാരവും സ്വാധീനവുമുള്ള ആളായതിനാല്‍ ഇതുവരെ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്നും ഗായിക മാധ്യമങ്ങളോട് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *