ഗായികക്ക് മുല്ലമാരുടെ ഫത്വ; ഇനി പൊതുവേദിയില്‍ പാടരുത്


ആസാമിലെ യുവഗായികയും റിയാലിറ്റി ഷോ താരവുമായ നാഹിദ് അഫ്രിന് എതിരെ 46 മുല്ലമാരുടെ ഫത്വ. 2015ലെ റിയാലിറ്റി ഷോയില്‍ റണ്ണറപ്പായ അഫ്രിന്‍ ഇനി പൊതുവേദികളില്‍ പാടരുതെന്നാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം ആസാം പോലീസ് മുല്ലമാര്‍ക്ക് എതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


അടുത്തിടെ അഫ്രിന്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിനും ഇസ്‌ളാമിക ഭീകരതക്കും എതിരെ ചില ഗാനങ്ങള്‍ എഴുതി വേദികളില്‍ പാടിയിരുന്നു. മുല്ലമാരുടെ പ്രകോപനത്തിന് ഇതും ഒരു കാരണമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മധ്യ ആസാമിലെ ഹോജൈ, നഗാവ് ജില്ലകളില്‍ ഫത്വ അടങ്ങിയ ലഘുലേഖകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുമുണ്ട്. ആസാമിലെ ലങ്കയിലുള്ള ഉദാലി സോണായ് ബീബി കോളേജില്‍ ഈ മാസം 25ന് അഫ്രിന്‍ സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ശരിയത്തിനെതിരാണെന്നാണ് മുല്ലമാരുടെ വാദം.


മസ്ജിദുകള്‍, ഈദ്ഗാഹുകള്‍, മദ്രസകള്‍, ഖബറുകള്‍ എന്നിവയുള്ള മേഖലയില്‍ ശരീയത്തിനെതിരായ, സംഗീത നിശ പോലുള്ളവ സംഘടിപ്പിച്ചാല്‍ അള്ളാവിന്റെ രോഷം അനുഭവിക്കേണ്ടിവരുമെന്നാണ് ലഘുലേഖകളിലെ മുന്നറിയിപ്പ്. ഫത്വയിലെ ഭീഷണി കേട്ട പത്താം ക്‌ളാസുകാരി അഫ്രിന്‍ കരഞ്ഞുപോയി. എനിക്കൊന്നും പറയാനില്ല, എന്റെ സംഗീതം ദൈവം നല്‍കിയ വരദാനമാണ്. ഞാന്‍ ഭീഷണിക്ക് വഴങ്ങില്ല, പാട്ടു നിര്‍ത്തുകയുമില്ല. കണ്ണീരിനിടയിലും തന്‍േറടത്തോടെ അവള്‍ പറഞ്ഞു.

ആസാമില്‍ വളരെ പ്രശസ്തയാണ് അഫ്രിന്‍. കഴിഞ്ഞ വര്‍ഷം സൊണാക്ഷി അഭിനയിച്ച അകിരയെന്ന ബോളിവുഡ് ചിത്രത്തില്‍ അഫ്രിന്‍ പാടിയിരുന്നു. വൈഷ്ണവ സന്യാസി ശ്രീമന്ത ശങ്കര്‍ദേവ രചിച്ച് സംഗീതം നല്‍കിയ പാട്ടാണ് അഫ്രിനെ പ്രശസ്തയാക്കിയത്.



Sharing is Caring