ഗവര്‍ണറുടെ പ്രതികരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.

സുരേന്ദ്രന്‍. ഭരണഘടനാ പദവിയോട് സര്‍ക്കാര്‍ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിത്.

ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാറിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഗവര്‍ണര്‍ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ നിലപാട് തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കുമുള്ളത്. ചാന്‍സലറുടെ അധികാരം ഭരണഘടനാദത്തമാണ്. അത് സര്‍ക്കാറിന്‍റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസിലാക്കണം.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും വ്യാപകമായ ബന്ധു-രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന മുഴുവന്‍ അനധികൃത നിയമനങ്ങളും റദ്ദ് ചെയ്യണം. മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളെ സര്‍വകലാശാലകളില്‍ തിരുകികയറ്റിയ വൈസ്ചാന്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇന്ത്യന്‍ ഭരണഘടനയോട് പുച്ഛമാണ്. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് ഭരണഘടനയോടാണ് കൂറ്. എന്നാല്‍, ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. ഗവര്‍ണര്‍ക്ക് ബി.ജെ.പി പൂര്‍ണ പിന്തുണ നല്‍കും.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ രാഷ്ട്രീയ കടന്നുകയറ്റമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഇതേ വിമര്‍ശനം തന്നെയാണ് ഗവര്‍ണറുടെ കത്തിലുമുള്ളത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *