ന്യൂഡൽഹി: കർഷക സമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് റിവേഴ്‌സ് ഗിയറിൽ വണ്ടിയോടിച്ചെത്തി കർഷകൻ. പഞ്ചാബിലെ ബർണാലയിൽ നിന്നാണ് ഗുർചരൺ സിങ് എന്ന കർഷകർ യാത്രയാരംഭിച്ചത്. അഞ്ചു ദിനങ്ങളിലായി 350 കിലോമീറ്ററാണ് ഇയാൾ പിന്നിട്ടത്.
‘യാത്രയിൽ മറ്റു ഡ്രൈവർമാരിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. കൂടുതൽ ഡീസൽ ചെലവായി. വാഹനത്തിന്റെ ക്ലച്ചും ബ്രേക്കും കൂടുതൽ ഉപയോഗിക്കേണ്ടി വന്നു. കഴുത്തും കാലും ദിവസങ്ങൾ വേദനയെടുത്തു. എന്നാൽ അതൊന്നും പ്രശ്‌നമായില്ല. നിയമം പിൻവലിക്കണം എന്ന സന്ദേശം സർക്കാറിന് നൽകാനാണ് ആഗ്രഹിച്ചത്’ – ഗുർചരൺ പറഞ്ഞു.
അതിനിടെ, റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷകർ ഡൽഹിയിൽ ട്രാക്ടർ പരേഡ് നടത്തും. രാജ്പഥിലെ റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് ശേഷമാകും കർഷകരുടെ പരേഡ്. ആയിരക്കണക്കിന് ട്രാക്ടറുകളാണ് പരേഡിനായി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലെത്തിയിട്ടുള്ളത്.
സുരക്ഷാ മുന്‍കരുതലുടെ ഭാഗമായി കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ട്രാക്ടറില്‍ നാലു പേരാകും ഉണ്ടാകുക. ഒരു ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറങ്ങും എന്നാണ് കരുതപ്പെടുന്നത്.