ന്യൂഡൽഹി: കോവാക്സിന്റെ മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ധ വിശകലനങ്ങൾക്കായി പ്രമുഖ ശാസ്ത്ര ജേർണലുകൾക്ക് നൽകും. തുടർന്ന് പൂർണ ലൈസൻസിന് അപേക്ഷിക്കും.
വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും നിർമാതാക്കൾ അറിയിച്ചു. വാക്സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നതെന്ന് ഭാരത് ബയോടെക്ക് പറഞ്ഞു. കോവിഷീൽഡാണ് മെച്ചമെന്ന നിലയിലുള്ള ഗവേഷണ റിപ്പോർട്ടുകളെ കമ്പനി തള്ളിക്കളഞ്ഞു. കോവാക്സിൻ 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
കോവിഡിനെതിരായി കൂടുതൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നത് കോവിഷീൽഡാണെന്ന പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡിനെതിരായ മോണോക്ലോണൽ ആന്റിബോഡി ചികിത്സ രണ്ട് രോഗികളിൽ ഫലപ്രദമായതായി ഡൽഹിയിലെ ഗംഗാറാം ആശുപത്രി അവകാശപ്പെട്ടിരുന്നു