ന്യൂഡൽഹി: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീൽ. ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീലിന്റെ പ്രസ്താവനയിൽ പറയുന്നു.
പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരൻ കോവിഡിന് ഇരയായി മരിച്ചാൽ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങൾക്ക് തുടർന്നും നൽകുമെന്നാണ് പ്രഖ്യാപനം. ജീവനക്കാരന് അറുപത് വയസ്സ് തികയുന്നത് വരെ ഇത് തുടരും. കുടുംബത്തിന് മെഡിക്കൽ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും.
ഇതിനു പുറമേ ജോലിക്കിടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാരൻ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കിൽ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് പൂർണമായും കമ്പനി വഹിക്കും.