കോഴിക്കോട് 40 വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാകുന്നു


കോഴിക്കോട്: ജില്ലയിലെ 40 വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മുഴുവന്‍ വില്ലേജ് ഓഫിസുകളും ജനസൗഹൃദ വില്ലേജ് ഓഫിസാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ റവന്യു ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


മിനി സിവില്‍ സ്റ്റേഷനുകള്‍ വന്നതോടെയാണ് സര്‍ക്കാര്‍ ഓഫിസുകളുടെ നില മെച്ചപ്പെട്ടത്. ജീവിതത്തില്‍ റവന്യു വിഭാഗത്തിന്റെ പ്രാധാന്യം ഒരു വ്യക്തി ജനിക്കുന്നത് മുതല്‍ മരിക്കുന്നതുവരെ നീണ്ടു നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 118 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. 57 പേര്‍ക്ക് പട്ടയവും 128 പേര്‍ക്ക് നാഷണല്‍ ഫാമിനി ബെനഫിറ്റ് സ്കീമിലുള്‍പ്പെടുത്തി ധനസഹായവും മന്ത്രി വിതരണം ചെയ്തു.


മികച്ച സേവനത്തിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തഹസില്‍ദാര്‍ ഇ.അനിത കുമാരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആശാദേവി, സി.ആര്‍.സി ഡയറക്ടര്‍ റോഷന്‍ ബിജ്ലി എന്നിവര്‍ക്ക് ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കി അനുമോദിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വികെസി. മമ്മദ്കോയ, പുരുഷന്‍ കടലുണ്ടി, പിടിഎ. റഹീം, ഇ.കെ.വിജയന്‍, സികെ. നാണു, കെ ദാസന്‍, അസിസ്റ്റന്റ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസ് സ്വാഗതവും എഡിഎം ടി ജനില്‍കുമാര്‍ നന്ദിയും പറഞ്ഞു.



Sharing is Caring