കോഴിക്കോട് നഗരത്തില്‍ ലോറി ഡ്രൈവറായ മംഗളച്ചേരി അബ്ദുള്ളയുടെ മകന്‍ സജീറാണ് ഐഎസിന്റെ ഭാരതത്തിലെ പ്രധാനിയെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍ നിന്ന് പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് എന്‍ഐഎക്ക് വിവരം ലഭിച്ചത്.
സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളെയും രണ്ട് ജഡ്ജിമാരെയും വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് സജീറാണ്. കൊടൈക്കനാലില്‍ ഇസ്രയേലി പൗരന്മാെര ആക്രമിക്കാനും സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതി തയ്യാറാക്കിയിരുന്നു.
കേരളത്തില്‍നിന്ന് 21 പേരെ ഐഎസില്‍ എത്തിക്കാന്‍ അബ്ദുള്‍ റാഷിദിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതും സജീറാണ്. ഇയാള്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അഫ്ഗാനിസ്ഥാനിലും യുഎഇയിലും തിരച്ചില്‍ ഊര്‍ജിതമാക്കി. അഫ്ഗാനിസ്ഥാനിലെ നന്‍ഗാര്‍ഹാര്‍ പ്രവിശ്യയിലേക്കാണ് സജീര്‍ ഐഎസിലേക്കുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.
വിദ്യാസമ്പന്നരായ യുവതീ-യുവാക്കളെയാണ് ഇയാള്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. സജീറിന് പുറമെ കണ്ണൂര്‍ പാനൂരില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ദോഹയില്‍ എത്തിയ മന്‍സീദ് ബിന്‍ മുഹമ്മദും ഐഎസില്‍ പ്രധാനിയാണ്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. സജീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍സിദും സഹായം നല്‍കി.
ഐഎഎസ് പോരാളികള്‍ക്ക് ഒപ്പം സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ആയുധപരിശീലനം നേടിയ പത്ത് യുവാക്കള്‍ ഭാരതത്തിലേക്ക് കടന്നതായും വിവരമുണ്ട്. ശ്രീലങ്കയില്‍ ദുര്‍ബ്ബലമായ എല്‍ടിടിഇയുടെ പ്രവര്‍ത്തകരെ വ്യാപകമായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.