കോപര്‍ഡി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ


മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വധശിക്ഷ വിധിച്ചത്.


പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.


2016 ജൂലൈ 13ന് അഹമ്മദ്‌നഗര്‍ ജില്ലയിലെ കോപര്‍ഡി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പതിനഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകം പിന്നീട് മറാത്ത സമുദായത്തിന്റെ പ്രതിഷേധമായി മാറി.

15 വയസുള്ള പെണ്‍കുട്ടിയെ നാലു ദളിത് യുവാക്കള്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി തന്റെ മുത്തശ്ശന്റെ വീട്ടില്‍ നിന്നും വൈകുന്നേരത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുംവഴി പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഉജ്ജ്വല്‍ നികം ആണ് കേസില്‍ പ്രത്യേക പബ്‌ളിക് പ്രോസിക്യൂട്ടര്‍. മറാത്ത സമുദായക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.



Sharing is Caring