കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരൻ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുത്ത് ചോലക്കാപറമ്പിൽ സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാത്രി നിലമ്പൂർ കാട്ടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
മൂന്നുവർഷത്തോളം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. 2017-ലാണ് കോടിഷ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ ഒട്ടേറെ ശാഖകൾ തുടങ്ങുകയും ചെയ്തു.