ന്യൂ ഡൽഹി: കൊവിഷീൽഡ് കോവാക്സിനേക്കാൾ കൂടുതൽ ആന്റിബോഡികൾ മനുഷ്യശരീരത്തിൽ ഉൽപാദിപ്പിക്കുന്നുവെന്ന് പഠനങ്ങൾ. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കൊവാറ്റ്) ആണ് ഈ വിഷയത്തിൽ പ്രാഥമിക പഠനം നടത്തിയത്. രണ്ടു വാക്‌സിനുകളുടെയും രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുള്ള ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്.
കൊവിഷീൽഡിന്റെ ആദ്യഡോസ് സ്വീകരിച്ചിട്ടുള്ളവരിൽ ഉൽപാദിപ്പിക്കപ്പെട്ട (ആന്റി-സ്പൈക്ക്) ആന്റിബോഡിയുടെ സീറോപോസിറ്റിവിറ്റി നിരക്ക് കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. അതേസമയം ഈ പഠനം സമഗ്രമായി അവലോകനം ചെയ്തിട്ടില്ലാത്തതിനാൽ ചികിത്സാ രീതികളിൽ മാറ്റം വരുത്താൻ ഇത് ഉപയോഗിക്കരുതെന്നും സൂചനയുണ്ട്.
കൊവിഷീൽഡും, കോവാക്സിനും രണ്ട് ഡോസുകൾക്ക് ശേഷം മികച്ച പ്രതികരണമാണ് നൽകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും സീറോപോസിറ്റിവിറ്റി നിരക്കും മീഡിയൻ ആന്റി-സ്പൈക്ക് ആന്റിബോഡിയും കോവിഷീൽഡിൽ വളരെ കൂടുതലാണ്. ഇരു വാക്സിനുകളും രണ്ടാമത്തെ ഡോസിന് ശേഷം നൽകുന്ന രോഗപ്രതിരോധ ശേഷിയെ പറ്റി കൂടുതൽ വിവരങ്ങൾ ഈ പഠനം പുറത്തുകൊണ്ടുവരുമെന്ന് അറിയിക്കുന്നു