കൊല്ലത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; വള്ളം തകര്‍ന്നു, തൊഴിലാളികള്‍ സുരക്ഷിതര്‍


കൊല്ലം തീരത്ത് മത്സ്യബന്ധനവള്ളത്തില്‍ കപ്പലിടിച്ചു. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന ആറു പേരെയും രക്ഷപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. കുളച്ചല്‍ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്.


കടലില്‍നിന്നു തിരിച്ചെത്തിയവരാണ് അപകടവിവരം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി നേവിയുടെ സഹായം തേടി. കതാലിയ എന്നു പേരുള്ള വിദേശ കപ്പലാണ് ഇടിച്ചതെന്നാണ് മത്സ്യത്തൊാഴിലാളികള്‍ നല്‍കിയ സൂചന.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയും ഡോണിയര്‍ വിമാനവും ഹെലികോപ്ടറും കൊച്ചിയില്‍നിന്നു കൊല്ലത്തെത്തിയിരുന്നു.
2012ല്‍ കൊല്ലം കടലില്‍ ഇറ്റാലിയന്‍ കപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.



Sharing is Caring