കൊടും ക്രിമിനല്‍; കേസുകളുടെ പെരുമഴ


ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങ്.. സിഖ് സമുദായത്തില്‍ പ്രത്യക വിഭാഗം കെട്ടിപ്പടുത്ത ആചാര്യനാണെങ്കിലും ആള്‍ ചില്ലറക്കാരനല്ല. കൊടും ക്രിമിനലാണ്. ആത്മീയപാതയിലാണ് താനെന്നാണ് ഇയാളും കൂട്ടരും പറയുന്നതെങ്കിലും കൈയിലില്ലാത്ത നടപടികളൊന്നുമില്ല. 14 വര്‍ഷം മുന്‍പുള്ള മാനഭംഗ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിട്ടുണ്ട്.


1. 2002ലെ കേസാണ് റാം റഹീം സിങ്ങിനെ വേട്ടയാടിത്. ദേരാ സാധ്വി എന്ന സ്വാമിനി അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്ക് ഒരു കത്തെഴുതി. തന്നെ ദേരാ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങ് തന്നെ മാനഭംഗപ്പെടുത്തി. തന്നെ മാത്രമല്ല നിരവധി അനുയായികളെ ഹരിയാനയിലെ സിര്‍സയിലുള്ള ദേരാ ആസ്ഥാനത്തും ചുറ്റുവട്ടത്തുമായി മാനഭംഗപ്പെടുത്തിയെന്നാണ് അവരുടെ മറ്റൊരാരോപണം.


2. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം. തുടര്‍ന്ന് സിബിഐ കേസ് എടുത്തു.

3. പതിനെട്ടിലേറെ സാധ്വിമാരെയാണ് സിബിഐ ചോദ്യം ചെയ്തത്. തങ്ങളെ ഇയാള്‍ മാനഭംഗം ചെയ്തതായി രണ്ടു പേര്‍ വെളിപ്പെടുത്തി. മറ്റുപലരും റാം റഹീം സിങ്ങ് തങ്ങളെ മാനഭംഗപ്പെടുത്തിയതോടെ തങ്ങള്‍ പരിശുദ്ധരായെന്ന വാദമാണ് ഉന്നയിച്ചത്.

4. തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ രണ്ടു പേരും കോടതിയിലും ഇക്കാര്യം പറഞ്ഞു.

5. ഒരിക്കല്‍ താന്‍ ദേരാ മേധാവിയുടെ മുറിയില്‍ കടന്നപ്പോള്‍ വാതില്‍ സ്വയം അടഞ്ഞെന്നും അകത്ത് അയാള്‍ സ്‌ക്രീനില്‍ അശ്ലീലച്ചിത്രം കണ്ടിരിക്കുകയായിരുന്നെന്നും തന്നെ അയാള്‍ മാനഭംഗപ്പെടുത്തിയെന്നുമാണ് ഒരാള്‍ പറഞ്ഞത്.

6. 2008ലാണ് വിചാരണ തുടങ്ങിയത്.

7. രണ്ടു കൊലക്കേസുകളിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. തന്റെ അനുയായി രഞ്ജിത് സിങ്ങിനെ കൊന്ന കേസും, ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ തേടിയ പത്രപ്രവര്‍ത്തകന്‍ രാം ചന്ദ്രര്‍ ഛത്ര കൊല്ലപ്പെട്ടകേസും. സാധ്വിയുടെ കത്ത് പുറത്തുവിട്ടതിനാണ് രഞ്ജിത് സിങ്ങിനെ കൊന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.1993ല്‍ ദേരാസച്ചാ സൗദയിലെ മാനേജര്‍ ഫാകിര്‍ ചന്ദ് കൊല്ലപ്പെട്ട കേസില്‍ പ്രതിയിയിരുന്നെങ്കിലും അന്വേഷണ സംഘം തെളിവില്ലാതെ കേസ് അവസാനിപ്പിച്ചു

ദേരാ സച്ചാ സൗദ

1948ല്‍ ബലൂചിസ്ഥാനിലാണ് ഷാ മസ്താന എന്നയാള്‍ ദേരാ സച്ചാ സൗദ രൂപീകരിച്ചത്. 60 വരെ ഇയാള്‍ തന്നെയായിരുന്നു മേധാവി. 90ല്‍ 23 വയസുള്ളപ്പോഴാണ് ഗുര്‍മീത് റാം റഹീം സിങ്ങ് ആ സ്ഥാനം ഏറ്റെടുത്തത്. 20 കൊല്ലം കൊണ്ട് അനുയായികളും സ്വത്തും വന്‍തോതില്‍ കൂടി. സിബിഐ ഇയള്‍ക്ക് കുറ്റപത്രം നല്‍കിയതോടെ മകന്‍ ജസ്മീതിനെ അടുത്ത മേധാവിയാക്കി. ഇയാള്‍ ബിസിനസുകാരന്‍ കൂടിയാണ്. ജസ്മിത് വിവാഹം കഴിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഹര്‍മീന്ദര്‍ സിങ്ങ് ജാസിയുടെ മകളെയാണ്. ഇയാളുടെ ആശ്രമത്തിന് ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ദല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.സിര്‍സയിലെ പ്രധാന കാമ്പസ് 700 ഏക്കറിലാണ്. നിരവധി ലോകരാജ്യങ്ങളിലായി 250ല്‍ അധികം ആശ്രമങ്ങളുണ്ട്.

സ്വന്തം സൈന്യം രാഷ്ട്രീയ സമാജ് സേവാ സമിതി

തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയ പതിനായിരത്തോളം പേരടങ്ങിയ സൈന്യവുമുണ്ട് ഇയാള്‍ക്ക്. സൈന്യത്തില്‍ നിന്ന് വിരമിച്ചവരാണ് ഇവരുടെ പരിശീലകര്‍.പതിനഞ്ച് ലക്ഷത്തിലേറെ അനുയായികളുള്ള ഇയാള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സ്‌പോര്‍ട്ട്‌സിലും ഫാഷനിലും കമ്പമുണ്ട്. കൂടിയ വിലയുടെ നിരവധി ആഡംബര വാഹനങ്ങള്‍ ഇയാള്‍ക്ക് സ്വന്തം. സ്റ്റേജ് ഷോകളെ ഇളക്കിമറിക്കുന്ന പാട്ടുകാരനാണ് ഈ ആള്‍ദൈവം. നിരവധി ആല്‍ബങ്ങളും പുറത്തിറക്കി.

നടനും സംവിധായകനും ഗായകനും ഒക്കെയാണ്. സാമൂഹ്യ ആത്മീയ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് അധോലോകം കെട്ടിപ്പൊക്കിയത്. കൊലപാതകങ്ങളും മാനഭംഗങ്ങളും അനധികൃത സ്വത്ത് സമ്പാദനവും എല്ലാമുണ്ട് ഇവയുടെ മറവില്‍. മൂന്നു സിനിമ പുറത്തിറക്കിയിട്ടുണ്ട്.മെസഞ്ചര്‍ ഓഫ് ഗോഡ്, ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് നായകനായി അഭിനയിക്കാന്‍ ഗുര്‍മീത് എടുത്തു. ആള്‍ ദൈവമായി അനീതിക്കാരെ തുടച്ച് നീക്കുന്ന സൂപ്പര്‍ ഹീറോയായി അഭിനയിച്ചു. ഹര്‍ജീത് കൗറാണ് ഭാര്യ, രണ്ടു പെണ്‍മക്കളും ഒരു മകനും. ചരണ്‍പ്രീത് കൗര്‍, അമര്‍പ്രീത് കൗര്‍. മകന്‍ ജസ്മീത് സിങ്ങ്. തന്റെ പേരില്‍ അന്‍പതിലേറെ റെക്കാഡുകള്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നു.



Sharing is Caring