കേപ്ടൗണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്ക് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഉയർത്തിയ 223 റണ്‍സ് പിന്തുടർന്ന ആതിഥേയർ 210 റണ്‍സിന് എല്ലാവരും പുറത്തായി. 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനമാണു സന്ദർശകർക്കു നേരിയ ലീഡ് സമ്മാനിച്ചത്. കീഗൻ പിറ്റേഴ്സണ് (166 പന്തിൽ 72) ആണു ടോപ് സ്കോറർ.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 57/2 എന്ന നിലയിലാണ്. ഓപ്പണർമാരായ കെ.എൽ. രാഹുൽ (10), മായങ്ക് അഗർവാൾ (7) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ചേതേശ്വർ പുജാര (9), വിരാട് കോഹ്ലി (14) എന്നിവരാണു ക്രീസിൽ. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 70 റണ്‍സ് ലീഡായി.
ടെസ്റ്റിന്റെ രണ്ടാംദിനം 17/1 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച പ്രോട്ടീസിന് അതേ സ്കോറിൽ എയ്ഡൻ മാർക്രത്തെ (8) നഷ്ടപ്പെട്ടു. ബുംറയ്ക്കായിരുന്നു വിക്കറ്റ്. സ്കോർ 45ൽ ഉമേഷ് യാദവിനിരയായി കേശവ് മഹാരാജും (25) മടങ്ങി. തകർച്ച മുന്നിൽക്കണ്ട പീറ്റേഴ്സണ് റാസീ വാൻ ഡർ ദസൻ (21), തെംബ ബാവുമ (28) എന്നിവരെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന പീറ്റേഴ്സൻ- ദസൻ സഖ്യം 67 റണ്‍സ് ചേർത്താണു വേർപിരിഞ്ഞത്.