കെപിസിസി ഇന്റസ്ട്രി സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോൺഗ്രസ് വിടുന്നു


കെപിസിസി ഇന്റസ്ട്രി സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോൺഗ്രസ് വിടുന്നു. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നല്‍കി. 1985 മുതല്‍ 40 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കിഷോര്‍ ബാബു. രാജി പ്രഖ്യാപിക്കാനെത്തിയ കിഷോര്‍ ബാബുവിനെ ആലപ്പുഴ പ്രസ് ക്ലബില്‍ വച്ച് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അന്‍സില്‍ ജലീല്‍ തടയുന്ന സംഭവവുമുണ്ടായി.


ആലപ്പുഴ പ്രസ് ക്ലബില്‍ മറ്റൊരു വാര്‍ത്താ സമ്മേളനം നടക്കുന്നതിനാല്‍ തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു കിഷോര്‍ ബാബു. ഇതിനിടെയാണ് അന്‍സില്‍ ജലീല്‍ കിഷോറിനെ അനുനയിപ്പിക്കാനെത്തിയത്.എന്നാല്‍ അന്‍സിലിന്റെ അനുനയത്തിന് കിഷോര്‍ ബാബു വഴങ്ങയില്ല. ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് മാറ്റുന്ന വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്ന് കിഷോര്‍ ബാബു പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെക്കാള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.


കെ സി വേണുഗോപാല്‍ തന്നെ അവഹേളിച്ചു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച തന്നെ തരംതാഴ്ത്തി. വളര്‍ന്ന് വരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് തന്റെ ഈ ബലിദാനമെന്നും കിഷോര്‍ ബാബു പറഞ്ഞു. രാജി വാര്‍ത്തയ്ക്ക് പിന്നാലെ കിഷോറിനെ നിരവധി കെപിസിസി നേതാക്കൾ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണെടുക്കാന്‍ തയ്യാറായില്ല.



Sharing is Caring