തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷണം ബിജെപി, ആർഎസ്എസ് നേതാക്കളിലേക്ക്. ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളായ മൂന്നുപേർക്ക് പോലീസ് നിർദേശം നൽകി. കുഴൽപ്പണം തട്ടിയ സംഭവത്തിൽ ഇവർക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മൊഴിയെടുക്കാനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.
തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഹാജരാകാൻ മൂന്നു പേരോടും പോലീസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യംചെയ്യുക.
അതേസമയം കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക്, ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജ് എന്നിവർ അന്വേഷണസംഘത്തിന് മൊഴി നൽകി. വെള്ളിയാഴ്ചയാണ് ഇവരെ തൃശ്ശൂരിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സുനിൽ നായിക്കിനെയും ധർമരാജിനെയും ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞുമായിരുന്നു ഇരുവരെയും ചോദ്യംചെയ്തത്. പോലീസ് ക്ളബ്ബിലായിരുന്നു തീരുമാനിച്ചതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യംചെയ്യൽ.