കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; നിര്‍ദ്ദേശവുമായി യുഎന്‍


ദില്ലി: കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്ക അറിയിച്ച്‌ ഐക്യരാഷ്ട്ര സഭ. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ താഴ്വരയില്‍ മനുഷ്യാവകാശം പുനസ്ഥാപിക്കണമെന്നും യുഎന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍റെ അനൗദ്യോഗിക പ്രതിനിധി സംഘം രണ്ട് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതിനിടെയാണ് യുഎന്‍ പ്രതികരണം.


കശ്മീരിലെ ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താനും മനുഷ്യാവകാശം പുനസ്ഥാപിക്കാനും ഞങ്ങള്‍ ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണ്,യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ പറഞ്ഞു.നിയന്ത്രണങ്ങളില്‍ ചിലത് നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും അവിടെ ജനജീവിതം സാധാരണഗതിയില്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവിലേയും ലഡാക്കിലേയും നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ നീക്കം ചെയ്തിട്ടുണ്ടെങ്കിലും കാശ്മീരിലെ സ്ഥിതിയില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. കാശ്മീരിലെ വിവിധ ഇടങ്ങളില്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം,മതം, വിശ്വാസ സ്വാതന്ത്ര്യം എന്നിവയെല്ലാം നിഷേധിക്കുകയാണ്, റൂപര്‍ട്ട് കോള്‍വില്ല പറഞ്ഞു.


കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സായുധ സംഘങ്ങള്‍ അവിടുത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ജനങ്ങളെ പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവ സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷിക്കണം,കോള്‍വില്ലെ പറഞ്ഞു.ഹേബിയസ് കോര്‍പ്പസ്, സഞ്ചാര സ്വാതന്ത്ര്യം, മാധ്യമ നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കുന്നതില്‍ സുപ്രീം കോടതി മന്ദഗതി തുടരുകയാണെന്നും കോള്‍വില്ല കുറ്റപ്പെടുത്തി.

യൂറോപ്യന്‍ യൂണിയന്‍റെ 27 അംഗ പ്രതിനിധി സംഘമാണ് കാശ്മീരിലെത്തി സ്ഥിതി ഗതികള്‍ നേരിട്ട് വിലയിരുത്തുന്നത്. സംഘത്തിന്‍റെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും കാശ്മീര്‍ രണ്ടായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് താഴ്വരയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.



Sharing is Caring